'തൃശൂര്‍ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വ്യാജവാര്‍ത്ത നല്‍കി'; 24 ന്യൂസിനെതിരെ സംസ്ഥാന പൊലീസ് ചീഫിന് പരാതി; നടപടി ഉറപ്പു നല്‍കിയെന്ന് അനില്‍ അക്കരെ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നുള്ള വാര്‍ത്ത വ്യാജമെന്ന് കോണ്‍ഗ്രസ് നേതൃത്വം. 24 ന്യൂസാണ് ഇത്തരം ഒരു വാര്‍ത്ത നല്‍കിയത്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍. പ്രതാപന്‍, ജോസ് വള്ളൂര്‍, എം.പി.

വിന്‍സെന്റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെ കെ.പി.സി.സി അന്വേഷണ സമിതി നടപടിക്ക് ശിപാര്‍ശ ചെയ്തുവെന്നാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ 24 ന്യൂസിനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് അനില്‍ അക്കര പരാതി നല്‍കി.

കെ.പി.സി.സിക്കും കോണ്‍ഗ്രസ് നേതാക്കളായ തങ്ങള്‍ക്കുമെതിരെ വ്യാജ വാര്‍ത്ത നിര്‍മിച്ചെന്ന് കാണിച്ചാണ് പരാതിയെന്ന് അനില്‍ അക്കര അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും അനില്‍ അക്കര അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിന് 30 പേജുകളാണുള്ളതെന്ന് ചാനല്‍ അവകാശപ്പെടുന്നു. മുന്‍മന്ത്രി കെ സി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചത്.

കരുവന്നൂര്‍ ബാങ്ക് വിഷയത്തിലെ പാര്‍ട്ടി ഇടപെടല്‍ സുരേഷ് ഗോപിക്ക് അവസരം ഒരുക്കിയെന്ന് കമ്മിഷന്‍ കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ ഒന്നര കൊല്ലം മുമ്പേ മത്സരത്തിന് ഇല്ലെന്ന സിറ്റിംഗ് എംപിയുടെ പ്രസ്താവന സുരേഷ് ഗോപിക്ക് ഗുണകരമായി. മുന്‍ എംപിയുടെ പ്രവര്‍ത്തനം മണലൂരിലും ഗുരുവായൂരിലും ഒതുങ്ങി. ബിജെപി വോട്ടുകള്‍ അധികമായി ചേര്‍ത്തത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇത് കണ്ടെത്തി നീക്കം ചെയ്തില്ല. ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമാണ്. ചേലക്കരയില്‍ ജില്ലാ നേതൃത്വത്തിന് പകരം കെപിസിസി ചുമതല ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്നും ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.