അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവരുടെ കുടുംബം.

ഇന്നലെയാണ് ഇവർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോൾ ഇവരെല്ലാം ചിതറിയോടുകയായിരുന്നു. എന്നാൽ സതീഷനും അംബികയും കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.

മറ്റുള്ളവരെ വനംവകുപ്പ് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവൻ നഷ്ടമായത്.