നെറ്റിയിലുണ്ടായ മുറിവിനൊപ്പം ഉറുമ്പുകളെയും ഉള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് റാന്നി സ്വദേശി സുനിൽ എബ്രഹാം പരാതി നൽകിയത്. നെറ്റിയിലെ മുറിവിനൊപ്പമാണ് രണ്ട് ഉറുമ്പുകളെയും തുന്നിച്ചേർത്തത്. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തി തുന്നൽ നീക്കി ഉറുമ്പുകളെ പുറത്തെടുക്കുകയായിരുന്നെന്നാണ് സുനിൽ പറയുന്നത്.
രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് തലചുറ്റി വീണപ്പോഴാണ് സുനിൽ എബ്രഹാമിന്റെ നെറ്റിയിൽ മുറിവുണ്ടായത്. തുടർന്ന് ഞായറാഴ്ച രാത്രി 7.30 ഓടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വച്ചാണ് മുറിവ് തുന്നിക്കെട്ടിയത്. പിന്നാലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സി ടി സ്കാൻ എടുക്കാൻ നിർദേശിച്ചു. ജനറൽ ആശുപത്രിയിലേയ്ക്കുള്ള യാത്രക്കിടെ നെറ്റിയിലെ മുറിവിൽ കുത്തിവലിക്കുന്ന വേദന തുടർച്ചയായി അനുഭവപ്പെട്ടിരുന്നതായി സുനിൽ പറയുന്നു. ആശുപത്രിയിലെത്തി സി ടി സ്കാൻ എടുത്ത ശേഷം ഇതിൻ്റെ റിപ്പോർട്ട് വന്നപ്പോഴാണ് രണ്ട് ഉറുമ്പുകൾ ഉള്ളതായി കണ്ടത്.
Read more
പിന്നീട് ജനറൽ ആശുപത്രിയിൽ തുന്നൽ അഴിച്ച് ഉറുമ്പുകളെ നീക്കം ചെയ്തെന്നും വീണ്ടും തുന്നിക്കെട്ടുകയായിരുന്നുവെന്നും സുനിൽ പറയുന്നു. അന്യവസ്തു മുറിവിനുള്ളിൽ ഉണ്ടായിരുന്നതായി ജനറൽ ആശുപത്രിയുടെ ചികിത്സ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ചികിത്സ സംബന്ധിച്ച് ആക്ഷേപമുള്ലതായി മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പരാതി ലഭിച്ചിട്ടില്ലെന്നും റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.