ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.

ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററില്‍ പൊതുദർശനം. തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.

അമേരിക്കയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡില്‍ വച്ച് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമേരിക്കയിലെ ഡാലസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സാധാരണ സഭയുടെ കാമ്പസിലാണ് മെത്രാപ്പോലീത്ത പ്രഭാത സവാരി നടത്തുന്നത്. പതിവിന് വിപരീതമായി പുറത്തെ റോഡില്‍ ഇറങ്ങിയപ്പോഴാണ് അപകടം. അപകടത്തിന് നാലു ദിവസം മുന്‍പാണ് അദ്ദേഹം തിരുവല്ലയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്.

2003 ലാണ് ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് കെപി യോഹന്നാൻ രൂപം നൽകുകയും ആതുരസേവനരംഗത്ത് വേറിട്ട സാന്നിധ്യമായി മാറുകയും ചെയ്തത്. നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി. ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Read more

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെപി യോഹന്നാൻ ശതകോടികളുടെ ആസ്തിയുള്ളയാളായി വളരെ വേഗത്തിലാണ് വളർച്ച പ്രാപിച്ചത്.