വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

കെഎ ഷാജി

വയനാട് ജില്ലയുടെ വടക്കന്‍ ഭാഗത്തെ പ്രദേശങ്ങള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നടിഞ്ഞു നിരപ്പായിട്ട് ഏകദേശം ഒമ്പത് മാസങ്ങള്‍ കഴിഞ്ഞു. പുനര്‍നിര്‍മ്മാണ പ്രക്രിയയും പുനരധിവാസവും ആരംഭിയ്ക്കുകയും ചെയ്തു. എന്നാല്‍ പതിവുപോലെ മുകളില്‍ നിന്ന് താഴേക്ക് കെട്ടിയേല്‍പ്പിക്കുന്ന സ്ഥിരം ആസൂത്രണ പ്രക്രിയയാണ് ടൗണ്‍ഷിപ്പ് പുനര്‍നിര്‍മ്മാണത്തിലും നടന്നിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട് പുതുവീടുകള്‍ പ്രതീക്ഷിച്ചിരിക്കുന്ന മണ്ണിടിച്ചില്‍ അതിജീവിതരുമായി കൂടിയാലോചനകള്‍ നടത്താതെയാണ് അവര്‍ക്ക് നല്‍കാനായി വീടുകള്‍ പുത്തന്‍ ടൗണ്‍ഷിപ്പ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമിത നിര്‍മ്മാണം ഉരുള്‍പൊട്ടലിന്റെ ആഘാതം വര്‍ധിപ്പിച്ച മലയോര മേഖലയിലെ ദുര്‍ബലമായ പരിസ്ഥിതിയെ കണക്കിലെടുക്കാതെ നടക്കുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനം ശരിക്കും ഒരു ഉന്നതതല പ്രക്രിയ മാത്രമാണ്. വയനാട്ടില്‍ നിന്നുള്ള പാഠങ്ങള്‍ കേരളം മറന്നുകഴിഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ വയനാടിന്റെ വടക്കുഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിന്റെ ഓര്‍മ്മകള്‍ മങ്ങുന്നില്ല, പക്ഷേ സംഭവസ്ഥലത്ത് നിന്ന് ഏകദേശം 22 കിലോമീറ്റര്‍ അകലെ, പരുക്കന്‍ ഭൂപ്രകൃതിയും പ്രവര്‍ത്തനരഹിതമായ തേയിലത്തോട്ടവും നിറഞ്ഞ പ്രദേശത്ത് പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. കോട്ടപ്പടിയിലെ നെടുമ്പാല എസ്റ്റേറ്റിന്റെ 58.5 ഹെക്ടറിലും കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റെ 49 ഹെക്ടറിലുമുള്ള രണ്ട് പുതിയ ടൗണ്‍ഷിപ്പുകള്‍ക്ക് കേരള മന്ത്രിസഭ അംഗീകാരം നല്‍കി, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നിട്ടും കേരള ഹൈക്കോടതി അനുമതിയും നല്‍കി. ദുരന്തത്തിന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ തറക്കല്ലിട്ടതോടെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം ആരംഭിച്ചു.

ഒരു വലിയ മണ്ണിടിച്ചില്‍ എല്ലാം തകിടം മറിച്ച ടൗണ്‍ഷിപ്പുകളും സമൂഹങ്ങളും എങ്ങനെ നിര്‍മ്മിക്കാം – അല്ലെങ്കില്‍ പുനര്‍നിര്‍മ്മിക്കാം – എന്നത് കേരളത്തില്‍ ഇപ്പോള്‍ എഴുതപ്പെടുന്ന ഒരു ഇതിഹാസമാണ്. അത് ദുരിതബാധിതരായ ആളുകളെയും സ്ഥലങ്ങളെയും സംബന്ധിച്ച് നിരവധി പ്രതിസന്ധികളും ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 29-30 തീയതികളില്‍ പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ 490-ലധികം പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. വടക്കന്‍ വയനാട്ടിലെ ചൂരല്‍മല, മുണ്ടകൈ, പുഞ്ചിരിമറ്റം എന്നീ മനോഹരമായ കുന്നുകളിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും തുടച്ചുനീക്കി. വളര്‍ന്നുവരുന്ന ടൂറിസം ആവശ്യങ്ങള്‍ക്കായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റോഡുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയ്ക്കായി കുന്നുകള്‍ ക്രമരഹിതമായി വെട്ടിമുറിക്കുന്നതും ഈ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചടുലതയുമെല്ലാം പലതിലേക്കും വിരല്‍ ചൂണ്ടുന്നു.

അതില്‍ എത്ര ശതമാനം സത്യം ഉണ്ടെങ്കിലും, വയനാട്ടിലെ ഈ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണം പതിവുപോലെയുള്ള ബിസിനസ് ആകാന്‍ പാടില്ലായിരുന്നു. പകരം, അത് പാരിസ്ഥിതികമായി മികച്ചതായിരിക്കണമായിരുന്നു, പ്രദേശത്തിന്റെ സ്വാഭാവിക ചരിവുകളും ആ പ്രദേശത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശേഷിയും കണക്കിലെടുത്ത് പ്രകൃതിയെ മുന്‍നിര്‍ത്തിയോ പ്രകൃത്യാധിഷ്ഠിതമായോ നടത്തേണ്ട പ്രവര്‍ത്തനങ്ങളായിരുന്നു. കൂടാതെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തിന്റെ പാഠങ്ങള്‍ തദ്ദേശ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ പഠിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്. പുനര്‍നിര്‍മ്മാണ, പുനരധിവാസ പദ്ധതികള്‍ പാരിസ്ഥിതിക സവിശേഷതകള്‍ വ്യക്തമായി പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്ന് നിന്ന് താഴേക്ക് വന്നവയാണ്. അവ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടില്ല. കൂടാതെ സാമ്പത്തിക കാര്യത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ ഞെരുക്കപ്പെട്ടിരിക്കുകയാണ് പദ്ധതികള്‍. ഈ അര്‍ത്ഥത്തില്‍ വയനാടിന്റെ പുനര്‍നിര്‍മ്മാണം കൂടുതല്‍ ജനകേന്ദ്രീകൃതവും പ്രകൃതിയെ മുന്‍നിര്‍ത്തിയുള്ളതുമായ വികസനമാണെന്ന് പ്രകടിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയിരിക്കുന്നു.

ടൗണ്‍ഷിപ്പുകള്‍ പുനര്‍നിര്‍മ്മാണത്തില്‍

കല്‍പ്പറ്റയിലും മേപ്പാടിയിലും ആസൂത്രണം ചെയ്തിരിക്കുന്ന രണ്ട് ടൗണ്‍ഷിപ്പുകള്‍ക്കായുള്ള സ്ഥലം ഉരുള്‍പൊട്ടല്‍ നടന്ന് രണ്ട് മാസത്തിനുള്ളില്‍ പുനരധിവാസത്തിനായി തിരഞ്ഞെടുത്തതാണ്, പക്ഷേ കോടതി കേസുകളുമായി തടസപ്പെട്ടില്ലായിരുന്നെങ്കില്‍ നിര്‍മ്മാണം ഭാഗികമായെങ്കിലും പൂര്‍ത്തിയായിട്ടുണ്ടാകുമായിരുന്നു. ചില ഉടമകള്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതാണ് നിര്‍മ്മാണം വൈകിപ്പിച്ചത്. കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതിക്ക് മാസങ്ങള്‍ എടുത്തു.

പദ്ധതി പ്രകാരം ഒരു ടൗണ്‍ഷിപ്പില്‍, ലിവിംഗ്, ഡൈനിംഗ് ഏരിയ, രണ്ട് കിടപ്പുമുറികള്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം, അടുക്കള, വര്‍ക്ക് ഏരിയ, സിറ്റ്-ഔട്ട്, ഒരു സ്റ്റഡി റൂം എന്നിവയുള്ള 1,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഉണ്ടായിരിക്കും. ഒരു സ്‌കൂള്‍, കമ്മ്യൂണിറ്റി ഹാള്‍, ഹെല്‍ത്ത് സെന്റര്‍, റിക്രിയേഷന്‍ ക്ലബ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരിക്കും. ഓരോ വീടും ഏഴ് സെന്റ് പ്രൈം ലാന്‍ഡില്‍ സ്ഥിതിചെയ്യും. തേയിലത്തോട്ടങ്ങള്‍ ഈ പ്രക്രിയയില്‍ നഗരവല്‍ക്കരണം നടത്തുകയാണ്, പക്ഷേ പാരിസ്ഥിതിക ആശങ്കകളൊന്നും പരിഹരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളൊന്നുമില്ല. കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം 2026 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും, പുനരധിവാസത്തിന്റെ ലോക മാതൃകയായി ഇത് മാറുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞിട്ടുണ്ട്.

ടൗണ്‍ഷിപ്പുകളില്‍ 1,000 ചതുരശ്ര അടി വീടുകള്‍ നല്‍കി പുനരധിവസിപ്പിക്കേണ്ട 402 കുടുംബങ്ങളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്, ടൗണ്‍ഷിപ്പുകളിലെ വിടുകള്‍ ഓരോന്നിനും ഏകദേശം 30 ലക്ഷം രൂപ വിലവരും. ഇനി അല്ലെങ്കില്‍ ടൗണ്‍ഷിപ്പുകളിലോ ടൗണ്‍ഷിപ്പുകള്‍ക്ക് പുറത്തോ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കും. ഇതില്‍ 398 കുടുംബങ്ങള്‍ ആദ്യ പട്ടികയിലുണ്ട്, ഇവരില്‍ 289 പേരെ വീടുകള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ബാക്കിയുള്ള 109 കുടുംബങ്ങള്‍ സര്‍ക്കാര്‍ വിഹിതവും നഷ്ടപരിഹാര പ്രതിഫലവും ഉപയോഗിച്ച് ടൗണ്‍ഷിപ്പുകള്‍ക്ക് പുറത്ത് താമസിക്കാന്‍ താല്‍പര്യപ്പെട്ടു. മണ്ണിടിച്ചില്‍ അതിജീവിച്ചവരില്‍ ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികളോ തോട്ടം തൊഴിലാളികളോ ആണ്, പരമ്പരാഗതമായി അവര്‍ക്ക് ഭൂമിയില്ലായിരുന്നു, പക്ഷേ നഗരവല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍ ജീവിച്ചതിന്റെ പരിചയവും അവര്‍ക്കില്ലെന്നത് അതീവ ശ്രദ്ധവേണ്ടിയിരുന്ന വിഷയമാണ്.

ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിസഭാഗംങ്ങളും ഭരണകക്ഷിയായ സിപിഐഎമ്മിന്റെ നേതാക്കളും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വയനാട് എംപി പ്രിയങ്ക ഗാന്ധിയുമടക്കം കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. പൂര്‍ണ്ണ പുനരധിവാസത്തിനായി 2,000 കോടി രൂപയുടെ കേന്ദ്ര സഹായമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതില്‍ ഭരണപ്രതിപക്ഷാംഗങ്ങളെല്ലാം തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിരുന്നു. കേന്ദ്രം 529.5 കോടി രൂപ മാത്രമേ വായ്പ നല്‍കിയിട്ടുള്ളൂ. ‘ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല. നമ്മള്‍ അതിജീവിക്കും. അതാണ് നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സന്ദേശം എന്ന് പിണറായി വിജയന്‍ അവിടെ പറഞ്ഞു.

മറ്റ് സ്രോതസ്സുകളില്‍ നിന്നും സഹായം ഒഴുകിയെത്തുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് 20 കോടി രൂപ അയച്ചുനല്‍കി, ഡിവൈഎഫ്‌ഐ 100 വീടുകള്‍ക്ക് സംഭാവന നല്‍കി, നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ 10 കോടി രൂപ ശേഖരിച്ച് സംഭാവന നല്‍കി, മുന്‍ എംപി രാഹുല്‍ ഗാന്ധിയും നിരവധി വ്യാവസായിക, ബിസിനസ് ഗ്രൂപ്പുകളും ഫണ്ട് വാഗ്ദാനം ചെയ്തു. നിര്‍മ്മാണത്തിനായി പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു, അപ്ഡേറ്റുകള്‍ നല്‍കുന്നതിനായി ഒരു വെബ്സൈറ്റ് ആരംഭിച്ചു. കൂടാതെ, ഓരോ സ്‌പോണ്‍സറിനും അവരുടെ സംഭാവനകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഒരു യുണീക്ക് ഐഡിയും ലഭിക്കും.

‘ഗുണഭോക്താക്കളായ’ ആളുകള്‍

ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിലൂടെ നേരത്തെ അവിടെ നിലനിന്നിരുന്ന അഭിവൃദ്ധി പ്രാപിച്ച ഒരുകൂട്ടത്തേയോ സമൂഹത്തേയോ തിരികെ കൊണ്ടുവരുക പ്രയാസമാണ്. ആ രീതിയില്‍ ആളുകളെ ഈ പുതിയ സാഹചര്യത്തില്‍ ഒന്നിച്ചെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ചൂരല്‍മലയില്‍ 53 കടകളുടേയും സ്ഥാപനങ്ങളുടേയും ഉടമകളുടെ ജീവിതമാര്‍ഗം കൂടിയാണ് ഇല്ലാതാക്കപ്പെട്ടത്. ടൂറിസം നിരോധിക്കുകയും താമസക്കാര്‍ ഇല്ലാതിരിക്കുകയും ചെയ്തതിനാല്‍ അവര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. പുനരധിവാസം ഈ പ്രശ്‌നം പരിഹരിക്കുന്നില്ല. ”ദുരന്തത്തിന് മുമ്പ്, ഇവിടെ ഒരു ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലം കണ്ടെത്തുന്നത് മിക്കവാറും അസാധ്യമായിരുന്നു. അത്രയ്ക്ക് അഭിവൃദ്ധി പ്രാപിച്ച സ്ഥലമായിരുന്നു ഇത്. എന്റെ മൂന്ന് നില കെട്ടിടത്തിന്റെ വാടക കൊണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്,” കടയുടമയായ മുഹമ്മദ് ഷാഫി ഓര്‍മ്മിച്ചു. ഇപ്പോള്‍ കല്‍പ്പറ്റയിലെ ഏതെങ്കിലും ഒരു മൂലയില്‍ കരിക്കും അച്ചാറും വിറ്റാണ് തന്റെ കുടുംബം പോറ്റാന്‍ ഈ കടയുടമ പാടുപെടുന്നത്. സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് കട ഉടമകള്‍ പറയുന്നു.

വീടുകള്‍ക്ക് ചുറ്റും കൃഷി ചെയ്ത് ജീവിച്ച ആളുകള്‍ ഈ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ അതൃപ്തരാണ്, കാരണം ആസൂത്രിത ടൗണ്‍ഷിപ്പുകളില്‍ അവര്‍ക്ക് സ്ഥലപരിമിതിയുണ്ട്. ദുരിതബാധിതരായ ഓരോ കുടുംബത്തിനും അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് 30 സെന്റ് കൃഷിയോഗ്യമായ ഭൂമി ആവശ്യമാണെന്ന് മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ച താഹിര ചന്ദ് മുഹമ്മദ് പറഞ്ഞു. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ അനുവദിച്ചുകഴിഞ്ഞാല്‍ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമാസം ലഭിക്കുന്ന 6,000 രൂപ വാടകയും 300 രൂപ ദിവസ അലവന്‍സും നിര്‍ത്തലാക്കും.

വെറും നിര്‍മ്മാണമോ പദ്ധതികള്‍ക്ക് അനുസൃതമായ നിര്‍മ്മാണമോ മാത്രം ജീവിത സാഹചര്യം ഒരുക്കുന്നതില്‍ മതിയാകില്ല എന്ന വസ്തുതയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ”ഒരു മുനിസിപ്പല്‍ പ്രദേശത്ത് മികച്ച ഭൂമി ലഭിക്കുമെന്നതിനാല്‍ ടൗണ്‍ഷിപ്പ് തിരഞ്ഞെടുത്തവര്‍ ഭാഗ്യവാന്മാരാണെന്ന് കരുതാം, പക്ഷേ ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നവര്‍ക്ക് കുറഞ്ഞ തുക മാത്രമേ ലഭിക്കൂ. ഉപജീവനമാര്‍ഗ്ഗ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ടൗണ്‍ഷിപ്പ് ഭവന പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ട്. കാര്‍ഷിക അല്ലെങ്കില്‍ മറ്റ് വരുമാന സ്രോതസ്സുകളില്ലാത്തതിനാല്‍ ഒരു നഗരപ്രദേശത്ത് അതിജീവിതര്‍ക്ക് എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്ന് വയനാട് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഒ.കെ. ജോണി ചോദിക്കുന്നു.

അനുവദിച്ച വീടുകളും ഭൂമിയും വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ 12 വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും എതിര്‍പ്പ് വര്‍ധിച്ചുവരികയാണ്. 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമോ അല്ലെങ്കില്‍ 7 സെന്റ് പ്ലോട്ടില്‍ 20 ലക്ഷം രൂപയുടെ വീടോ എന്ന ഉത്തരം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ആക്ടിവിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ ഇരകളെ പുനരധിവാസത്തിന്റെയും നിര്‍മ്മാണ പദ്ധതികളുടെയും ‘ഗുണഭോക്താക്കളായി’ മാത്രം കാണുന്ന പഴയ കാഴ്ചപ്പാടാണ് കാതലായ പ്രശ്‌നം. പ്രക്രിയ കൂടുതല്‍ ജനാധിപത്യപരമോ ജനസംവേദനക്ഷമതയുള്ളതോ ആക്കുന്നതിന് ആസൂത്രണ ഘട്ടത്തില്‍ അവരെ പരിഗണിക്കാനുള്ള അവബോധമോ സന്നദ്ധതയോ ഇല്ല. ടൗണ്‍ഷിപ്പുകളിലെ പുനര്‍നിര്‍മ്മിച്ച വീടുകളുടെയും മറ്റ് സൗകര്യങ്ങളുടെയും രൂപകല്‍പ്പന അതിജീവിച്ചവരുമായി ചര്‍ച്ച ചെയ്തിട്ടില്ല. ‘അവരുടെ മുന്‍ഗണനകള്‍ അവഗണിക്കപ്പെട്ടു. നിര്‍മ്മിക്കുന്ന വീടുകള്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കലാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ പറയുന്നു.

ആളുകളുമായി കൂടിയാലോചന നടത്താത്തതിനാല്‍, അതിജീവിച്ചവരില്‍ പലരും ഇപ്പോള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു, സര്‍ക്കാര്‍ പലപ്പോഴും വാക്ക് മാറ്റിയെന്നാണ് അവര്‍ ആരോപിക്കുന്നത്. ”സര്‍ക്കാര്‍ ആദ്യം ഞങ്ങള്‍ക്ക് 10 സെന്റ് ഭൂമി വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍ 7 സെന്റ് മാത്രമാണ് നല്‍കുന്നത്. ”ഏഴ് കോടി രൂപയുടെ പലിശ എഴുതിത്തള്ളാന്‍ സമ്മതിച്ച ബാങ്കുകളോട് ഞങ്ങള്‍ ഒന്നായി 22 കോടി രൂപയുടെ കടബാധ്യതയിലായിരിക്കുന്നു, പക്ഷേ മുതലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു സഹായവും വാഗ്ദാനം ചെയ്തിട്ടില്ല,” അതിജീവിച്ചവര്‍ക്കായുള്ള ചൂരല്‍മലയിിലെ ജനശബ്ദം ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ഷാജിമോന്‍ പറഞ്ഞതാണിത്. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാരിന് 723 കോടി രൂപ ലഭിച്ചതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കുടുംബത്തിന് നല്‍കുന്ന തുക 35-40 ലക്ഷം രൂപയായി ഉയര്‍ത്തിയാലും, അതില്‍ നിന്ന് 400-450 കോടി രൂപ മാത്രമേ ചെലവഴിക്കേണ്ടി വരുന്നുള്ളു. ”എന്നാല്‍ വയനാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാത്ത ഒരു നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ 755 കോടി രൂപ നല്‍കും,” ഷാജിമോന്‍ കൂട്ടിച്ചേര്‍ത്തു.

പാട്ടത്തിനെടുത്ത സ്വത്ത്, വാണിജ്യ സംരംഭങ്ങള്‍, ടാക്‌സികളായി ഓടിയിരുന്ന ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആളുകള്‍ അനുഭവിച്ച നഷ്ടങ്ങള്‍ പുനര്‍നിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നശിച്ചുപോയ തേയില, ഏലം എസ്റ്റേറ്റുകള്‍ അവിടെ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ മരിച്ച നിരവധി തൊഴിലാളികള്‍ – തകര്‍ന്ന 310 ഹെക്ടര്‍ കൃഷിഭൂമി എന്നിവയുടെ കാര്യത്തിലും പുനര്‍നിര്‍മ്മാണത്തില്‍ വ്യവസ്ഥയില്ല. മണ്ണിടിച്ചിലില്‍ ഏകദേശം 2,000 വാസസ്ഥലങ്ങളും 100 ലധികം മറ്റ് നിര്‍മ്മിതികളും നശിച്ചു. ധാരാളം കെട്ടിട നിര്‍മ്മാണ/പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നിരിക്കെ ദുരിതബാധിതര്‍ക്ക് കുടിശ്ശികയുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതുണ്ട്.

അനാഥരായ 21 പേരില്‍ ഒരാള്‍ക്ക് മാത്രമേ ജോലി ഓഫര്‍ ലഭിച്ചിട്ടുള്ളൂവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് മേധാവി സംഷാദ് മരക്കാര്‍ പറഞ്ഞു. ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പുഞ്ചിരിമറ്റത്ത് നിന്നുള്ള നിസ്സാര്‍ അഹമ്മദ്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ (കെഎസ്എഫ്ഇ) നിന്ന് ഏഴ് ലക്ഷം രൂപ വായ്പയെടുത്ത് കാപ്പിയും കുരുമുളകും വിളകളുള്ള 1.10 ഏക്കര്‍ ഭൂമി സ്വന്തമാക്കിയിരുന്നു. വൈകാരികവും സാമ്പത്തികവുമായ അതിഭീകരമായ ദുരന്തമാണ് നിസാര്‍ നേരിട്ടത്. മുണ്ടക്കൈയിലെ 1.5 ഏക്കര്‍ കാപ്പി, ഏലം, കുരുമുളക് വിളകള്‍ കൈവശമുണ്ടായിരുന്ന കര്‍ഷകനായ പി.വി. അസീസ് ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം മണ്ണിടിച്ചിലില്‍ തകര്‍ന്ന ഭൂമിയിലേക്കാണ് തിരിച്ചെത്തിയത്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ വിള വായ്പയായി 1.4 ലക്ഷം രൂപയും സ്വര്‍ണ്ണ വായ്പയായി 2.5 ലക്ഷം രൂപയും അദ്ദേഹം നല്‍കാനുണ്ട്. ”എങ്ങനെ ഇത് എന്നാണ് അദ്ദേഹം പറയുന്നത്. പുനര്‍നിര്‍മ്മാണ പദ്ധതികള്‍ അവരുടെ ഉപജീവനമാര്‍ഗ്ഗം കണക്കിലെടുത്തിട്ടില്ലാത്തതിനാല്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അതിജീവിച്ചവര്‍ ആശങ്കാകുലരാണ്.

പാരിസ്ഥിതിക ചോദ്യം

സര്‍ക്കാര്‍ വിളിക്കുന്നതുപോലെ അതിജീവിച്ചവര്‍ അല്ലെങ്കില്‍ ഗുണഭോക്താക്കള്‍, ദുരന്ത ബാധിത പ്രദേശങ്ങളിലെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും, പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹൈവേകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കാനുള്ള സംരംഭത്തെയും ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുതുതായി ആസൂത്രണം ചെയ്ത കെട്ടിടങ്ങളുടേയും നിര്‍മ്മാണങ്ങളുടേയും കാര്യത്തില്‍ പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തത്തിന്റെ അങ്ങേയറ്റത്തെ സാഹചര്യം കണക്കിലെടുത്തിട്ടുണ്ടോ എന്ന് ആര്‍ക്കും ഉറപ്പില്ല.

ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായിരുന്ന ചൂരല്‍മല, മുണ്ടകൈ, പുഞ്ചിരിമറ്റം എന്നിവ മണ്ണിടിച്ചിലിന് ശേഷം പ്രേത നഗരങ്ങളായി മാറിയിരിക്കുന്നു. ചെളിയും പാറക്കല്ലുകളും നിറഞ്ഞ് ഇവിടം പ്രകൃതി തന്നെ നിശ്ചലമായതായി തോന്നുന്നു. സസ്യജാലങ്ങളില്ലാത്ത തവിട്ടുനിറത്തിലുള്ള വിരസമായ ഈ പ്രദേശം ആ നിര്‍ഭാഗ്യകരമായ രാത്രി വരെ പച്ചപ്പ് നിറഞ്ഞതായിരുന്നു. തകര്‍ന്ന വീടുകള്‍, തകര്‍ന്ന വീട്ടുപകരണങ്ങള്‍, ഇരുമ്പ് കമ്പികള്‍, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എന്നിവ എല്ലായിടത്തും നിറഞ്ഞുകിടക്കുന്നു. ആനകള്‍ പലപ്പോഴും അലഞ്ഞുനടക്കുന്നു, അത്രമാത്രം. കെ വിപിന്‍ ദാസിനെപ്പോലെ നാല് കുടുംബാംഗങ്ങള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട പ്രദേശം സന്ദര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന ചുരുക്കം ചിലര്‍ക്ക് പോലും നിശബ്ദത അസഹനീയമായി തോന്നുന്നു. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ സ്മാരകങ്ങള്‍ പോലെയാണ്.

‘നിരവധി ആളുകളെ ആഴത്തില്‍ മൂടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള ഒരു ശവകുടീരമാണ്,’ അതിജീവിച്ച മഠത്തില്‍ വിജയന്‍ പറഞ്ഞു. പലരെയും പോലെ ഇവിടുത്തെ ടൂറിസം സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്ന ആശയത്തിന് അദ്ദേഹം എതിരാണ്. വിനോദസഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങള്‍ തുറന്നുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് തദ്ദേശീയ സമൂഹങ്ങള്‍ അടുത്തിടെ മുഖ്യമന്ത്രി വിജയന് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. കാരണം ഇത് കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ ഭയക്കുന്നു. വയനാട്ടിലെ ഈ കുന്നുകളിലെ സമ്പദ്വ്യവസ്ഥയെ നിരന്തരമായ ടൂറിസം നല്ലരീതിയില്‍ പിന്തുണച്ചതാണ് പക്ഷേ പ്രദേശത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് കാര്യമായ ചിന്തയില്ലാതെ നടത്തിയ വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കാരണമായി. പുനര്‍നിര്‍മ്മാണ പദ്ധതികളില്‍, ദുരിതബാധിത പ്രദേശങ്ങളിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സമാനമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചൂരല്‍മലയിലും മുണ്ടക്കൈയിലും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഫണ്ടില്‍ നിന്ന് ഏകദേശം 48 കോടി രൂപ ഉപയോഗിക്കുമെന്നും എന്നാല്‍ അവയുടെ രൂപകല്‍പ്പന മുനിസിപ്പല്‍ സംരംഭമായിരിക്കുമെന്നും റവന്യൂ മന്ത്രി രാജന്‍ പറഞ്ഞു. റോഡ് ശൃംഖല ദുരന്തപൂര്‍ണമാകുമെന്നും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമറ്റത്തിലേക്കുള്ള റോഡ് ഭാവിയില്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് പരിസ്ഥിതി സംഘടനയായ വയനാട് പ്രകൃതി സംരക്ഷണ സമിതി ശക്തമായി ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചു. ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണം മന്ദഗതിയിലായിരിക്കുമ്പോള്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനും പുന്നപ്പുഴ നദി വൃത്തിയാക്കുന്നതിനുമുള്ള കരാറുകള്‍ ഉത്സാഹത്തോടെ നല്‍കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കൃഷിക്കും ഭൂസംരക്ഷണത്തിനും റോഡ് ശൃംഖല അത്യാവശ്യമാണെന്ന മന്ത്രി രാജന്റെ പ്രസ്താവനയെ അതിജീവിതര്‍ അസംബന്ധമായാണ് വിശേഷിപ്പിച്ചത്. മൂന്ന് അംഗ ആദിവാസി കുടുംബം മാത്രമേ പുഞ്ചിരിമറ്റത്ത് അവശേഷിക്കുന്നുള്ളൂ, അവരുടെ പൂര്‍വ്വിക വാസസ്ഥലത്ത് നിന്ന് മാറാന്‍ അവര്‍ വിസമ്മതിക്കുന്നത് കൊണ്ടുമാത്രമാണത്.

പുനര്‍നിര്‍മ്മാണത്തിനായി തിരിച്ചറിഞ്ഞ എസ്റ്റേറ്റുകള്‍ക്ക് വലിയ പാരിസ്ഥിതിക പ്രാധാന്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു, നിര്‍മ്മാണത്തില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് നിര്‍മ്മാണമെന്നും അവര്‍ വാദിക്കുന്നു. പരിസ്ഥിതിക്ക് ഉത്തരവാദിത്തമുള്ളതും വിഭവക്ഷമതയുള്ളതുമായ നിര്‍മ്മാണ രീതികള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഊന്നിപറയുന്നു, അതായത്, ഊര്‍ജ്ജ സംരക്ഷണം, ഭൂമി സംരക്ഷണം, ജല സംരക്ഷണം, ഭൗതിക സംരക്ഷണം എന്നിവ ഉള്‍പ്പെടെ വിഭവങ്ങള്‍ പരമാവധി ലാഭിക്കുന്നതിന് പുനരുപയോഗിക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ച് സുസ്ഥിരമായ നിര്‍മ്മാണ രീതികള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. അങ്ങനെ പുനര്‍നിര്‍മ്മിച്ച വീടുകളും റോഡുകളും വൈദ്യുതി ശൃംഖലകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും മണ്ണിടിച്ചിലിനെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ആരും ഉറപ്പ് നല്‍കുന്നില്ല.

പദ്ധതികളുടെയും ആസൂത്രകരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒരു കാര്യം – റോഡ് ശൃംഖലയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരുമെന്നതാണ്, ദുരന്ത ടൂറിസത്തില്‍ ഏര്‍പ്പെടുന്ന കൗതുകം കൂടിയ ചിലരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് മാസത്തെ വയനാടന്‍ അനുഭവം, നിര്‍ഭാഗ്യവശാല്‍, വികസനം കൂടുതല്‍ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതാക്കുന്നതിനോ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലെ വികസന പദ്ധതികളുടെ അവലോകനത്തിനോ ഉള്ള സംസ്ഥാനത്തിന്റെ സമീപനത്തെ മാറ്റിയിട്ടില്ല. വയനാടിന്റെ പുനര്‍നിര്‍മ്മാണ പുനരധിവാസത്തില്‍ നിന്നും ഏറ്റവും ദുംഖകരമായ വസ്തുത ഇതാണ്.