ബിജെപി സീറ്റ് നേടിയത് അപകടകരം; എസ്എന്‍ഡിപിയും ക്രൈസ്തവരും സംഘപരിവാറിനൊപ്പം ചേര്‍ന്നു; മതനിരപേക്ഷ സമൂഹം ഉണരണമെന്ന് സിപിഎം

കേരളത്തിലേക്കുള്ള ബിജെപിയുടെ കടന്ന് വരവ് അത്യന്തം അപകടകരമാണെന്ന് സിപിഎം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടാനായത് ആപത്താണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.

ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇതു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയണം വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്കു കീഴ്പ്പെടുന്ന നിലപാടിലേക്ക് എത്തി.

ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഈ വിഭാഗം എത്തി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി.

ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു. ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണെന്നും സിപിഎം വ്യക്തമാക്കി.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത. ഇന്ത്യ സംഖ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നത് പരിമിതിയായി. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന ജനങ്ങളുടെ ബോധം തെരഞ്ഞെടുപ്പ് വിജയത്തിന് പ്രതികൂലമായി ബാധിച്ചു.