നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്റ്റേറ്റില്‍ നിന്ന് നായ്ക്കള്‍ കടിച്ചുവലിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ എത്തിയ നിര്‍മാണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം നായ കടിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ സംഭവം രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശു ജാര്‍ഖണ്ഡ് സ്വദേശികളുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചത് കൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ മൊഴി.

ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.