പിഎസ്‌സി അംഗത്വം ലഭിക്കാന്‍ കോഴ; മന്ത്രി മുഹമ്മദ് റിയാസിനെ കരിവാരിത്തേക്കാന്‍ അനുവദിക്കില്ലെന്ന് പി മോഹനന്‍

പിഎസ്‌സി അംഗത്വം നല്‍കാന്‍ സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് കോഴ വാങ്ങിയ സംഭവത്തില്‍ ഒരു അറിവും ഇല്ലെന്നും മോഹനന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎമ്മിനെതിരെ കോഴ വിവാദവും ഉടലെടുത്തത്.

കോഴ വിവാദത്തെ കുറിച്ച് മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലെയുള്ള അറിവ് തങ്ങള്‍ക്കില്ലെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മോഹനന്‍ വ്യക്തമാക്കി.

പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം കോഴ വാങ്ങിയെന്നാണ് സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയുള്ള ആരോപണം. കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയതായി ആരോപണം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്.

60 ലക്ഷം രൂപയ്ക്കാണ് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്തത്. ഇതില്‍ ആദ്യ തവണയായി 22 ലക്ഷം കൈമാറുകയായിരുന്നു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പരാതിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആയുഷ് വകുപ്പില്‍ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ ആയുഷ് വകുപ്പിലും സ്ഥാനം ലഭിക്കാതായതോടെയാണ് പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കോഴ വിവാദത്തെ നിഷേധിക്കാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ ഇതുസംബന്ധിച്ച ആരോപണം ഉയര്‍ത്തിയതോടെ നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ മറുപടി പറഞ്ഞിരുന്നു.