കാശിമാല വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണത്തില്‍; കണ്ണൂരില്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്. നിധി ശേഖരത്തില്‍ കണ്ടെത്തിയ നാണയങ്ങളും ആഭരണങ്ങളും പുരാതനവും അമൂല്യവുമാണെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. നിധി എഡി 1826ന് ശേഷം കുഴിച്ചിട്ടതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍.

കണ്ടെത്തിയ നിധി ശേഖരത്തിലുണ്ടായിരുന്ന ആഭരണം വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നിധി ശേഖരത്തിലെ കാശിമാലയാണ് വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഇതോടൊപ്പം വീരകായന്‍ പണം, ആലി രാജയുടെ കണ്ണൂര്‍ പണം, ഇന്തോ-ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്.

പുരാവസ്തു വകുപ്പ് ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിപ്പായില്‍ ചെങ്ങളായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മഴക്കുഴി നിര്‍മ്മാണത്തിനിടെ നിധി ശേഖരം ലഭിച്ചത്. സ്വര്‍ണ നാണയങ്ങളും ആഭരണവും ഉള്‍പ്പെടെയാണ് കുഴിയെടുക്കുമ്പോള്‍ തൊഴിലാളികള്‍ കണ്ടെത്തിയത്.