'സഹപാഠിയെ നഗ്നനാക്കി വീഡിയോ'; പ്രചോദനമായത് പുഷ്‌പ സിനിമ, മൊഴി നൽകി വിദ്യാർത്ഥികൾ

കോട്ടയം പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവത്തിന്റെ പ്രചോദനം പുഷ്പ സിനിമയെന്ന് വിദ്യാർത്ഥികളുടെ മൊഴി. ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. അതേസമയം സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ടും പൊലീസ് കൈമാറിയിട്ടുണ്ട്.

പാല സി ഐ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി ഐ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും ഈ റിപ്പോര്‍ട്ട് കൈമാറി. സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും സംഭവത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു. അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിതാവാണ് പരാതി നല്‍കിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നും പിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം എന്നാല്‍ പുഷ്പ എന്ന തമിഴ് സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചു. അതേസമയം വിഷയത്തില്‍ സ്‌കൂള്‍ അധികൃതർ ഇടപെടുകയും നിയമപരമായ നടപടികള്‍ സ്വീകരിച്ചു എന്നുമാണ് വിവരം.

Read more