സ്വർണക്കടത്ത് കേസ്; ജനം ടി.വി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്  ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.

സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.

അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണിൽ ബന്ധപ്പെട്ടവരിൽ ചിലയാളുകൾ ഒളിവിൽ പോകാൻ സ്വപ്ന സുരേഷിന് സഹായം ചെയ്തു നൽകിയെന്നാണ് കസ്റ്റംസിൻ്റെ നിഗമനം.

അതേസമയം യുഎഇ വിസിറ്റിംഗ് വിസയ്ക്കു വേണ്ടി തികച്ചും ഔദ്യോഗികമായാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്‌നയെ വിളിച്ചിരുന്നതെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിനെ വിളിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ ചിത്രത്തില്‍ അവര്‍ ഇല്ലായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നപ്പോള്‍ കോണ്‍സുലേറ്റില്‍ തനിക്ക് പരിചയമുള്ള ഒരാളെന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നതെന്നും എന്നാല്‍ സ്വപ്ന കോണ്‍സുലേറ്റിലെ ജോലി വിട്ടുപോയ കാര്യം അറിയില്ലായിരുന്നുവെന്നും അനില്‍ നമ്പ്യാര്‍ പറയുഞ്ഞു.