അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബറാക്രമണം, ഇങ്ങനെയും മനുഷ്യരുണ്ടല്ലോ എന്ന് മന്ത്രി മുഹമ്മദ് റിയാസ്; കുറ്റക്കാർക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം

ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള ശ്രമം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ വളരെ പ്രതികൂലമായ സാഹചര്യമാണ് ഇപ്പോൾ മേഖലയിൽ തുടരുന്നത്. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. അതിനാൽ തന്നെ നദിയിൽ ഇറങ്ങി ഒരു തിരച്ചിൽ ദുഷ്കരം ആണെന്നാണ് വിദഗ്ധർ പറയുന്നത്. കാലാവസ്ഥ അനുകൂലം ആകുന്നത് വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം .

അർജുന് വേണ്ടിയുള്ള തെരച്ചിൽ ലക്ഷ്യത്തിലെത്തേണ്ടതുണ്ടെന്നും അതിനായി സമ്മർദം ചെലുത്തുന്നുണ്ടെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ തരത്തിൽ തന്നെ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മനുഷ്യപ്പറ്റ് ഇല്ലാതെ ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നുമാണ് മന്തേരി അറിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അർജുന്റെ കുടുംബത്തെ ട്രോളി പോസ്റ്റുകൾ ഇടുന്നവരുണ്ട്. ഇങ്ങനെ ഉള്ള മനുഷ്യരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളിൽ നിന്നായി സിഗ്നൽ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവൻ റിട്ട മേജർ ജനറൽ ഇന്ദ്രബാലൻ ഇന്നലെ അറിയിച്ചത്. ലഭിച്ച സിഗ്നലിൽ ഒന്നിൽ നിന്നും ഒന്നിൽ കൂടുതൽ സിഗ്നൽ ലഭിച്ചതായും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടികൾ 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങൾക്കിടയിലാണ് അർജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.