ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം, തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. കേസിലെ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്.

2012ല്‍ ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതി.

കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു.