സിസ തോമസിനോടും സര്‍ക്കാര്‍ തോറ്റു; രണ്ടാഴ്ചയ്ക്കകം പെന്‍ഷനും കുടിശികയും നല്‍കാന്‍ ഉത്തരവിട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിരുന്ന ഡോ. സിസ തോമസിന് താത്കാലിക പെന്‍ഷനും 2023 മുതലുള്ള കുടിശികയും രണ്ടാഴ്ചയ്ക്കകം നല്‍കാന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സ്ഥിരം പെന്‍ഷനും ബാക്കി സര്‍വീസ് ആനുകൂല്യങ്ങളും ഇതുവരെ നല്‍കാത്തതില്‍ സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണല്‍ വിശദീകരണം തേടിയത് വലിയ തിരിച്ചടിയായി.

നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയാണ് സിസ തോമസ്. ഡോഎംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ കെടിയു വിസി സ്ഥാനത്തേക്ക് ഡോ.സിസയെ നിയമിച്ചത്.

ഇതിന് പിന്നാലെ, സിസാ തോമസിനെതിരെ ഉന്നത വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടിസിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍ പോകുകയും അനകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തെങ്കിലും അപ്പോഴെക്കും സിസ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.

Read more

ഈ നിയമനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സിസ തോമസിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. നവംബറിലാണ് സിസ തോമസ് കെടിയു വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ക്കുള്ള അനുകൂല്യങ്ങളെല്ലാം സര്‍ക്കാര്‍ തടയുകയായിരുന്നു. ഇതിനെതിരെ ഇവര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.