ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

തമിഴ്‌നാട്ടിലെ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിന് വിധേയനാക്കി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ ഓഫീസിലാണ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.

പരിശോധനയ്ക്ക് പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ മുതല്‍ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

നിലവില്‍ ചെന്നൈയിലെ ഓഫീസില്‍ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയത്.

കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസിലും ഇഡി പരിശോധന നടന്നുവരുകയാണ്. 24 ന്യൂസ് ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.

കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിന്റെ കോര്‍പറേറ്റ് ഓഫീസിലും നീലാങ്കരയിലെ ഗോപാലന്റെ ഓഫിസിലും ആണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് പരിശോധന.