വൈദ്യുതി നിരക്ക് വർധന: സർക്കാരും സ്വകാര്യ കമ്പനികളുമായി ചേർന്നുള്ള കള്ളക്കളി- രമേശ് ചെന്നിത്തല

വൈദ്യുതി നിരക്ക് വർദ്ധനവ് കാരണം അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ ഉണ്ടായിരുന്ന കരാർ റദ്ധാക്കി അതിന് പകരം ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമെന്നും വൈദ്യുത ഉല്പാദക കമ്പനിയും സർക്കാരും ചേർന്ന് നടത്തുന്ന കള്ളക്കളിയാണ് ഇതെല്ലാം എന്നുമാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

യൂണിറ്റിന് 4.15 രൂപ മുതല്‍ 4.29 രൂപ വരെയുള്ള കരാറുകള്‍ റദ്ദാക്കി, പകരം 10.25 രൂപമുതല്‍ 14.30 രൂപ വരെ നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഈ കാരണത്താൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

“25 വര്‍ഷത്തേക്കുള്ള കരാറായിരുന്നു 2016-ല്‍ ആര്യാടന്‍ മുഹമ്മദ് ഒപ്പിട്ടത്. 465 മെഗാവാട്ടിന്റെ നാലുകരാറുകള്‍ സര്‍ക്കാര്‍ 2023-ല്‍ റദ്ദാക്കി. നിസ്സാരകാര്യം പറഞ്ഞാണ് റെഗുലേറ്ററി കമ്മിഷന്‍ കരാര്‍ റദ്ദാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വില്‍സണ്‍, സിപിഎമ്മിന്റെ ഓഫീസേഴ്‌സ് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവരാണ് റെഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്” രമേശ് ചെന്നിത്തല പറഞ്ഞു.

Read more

“അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രമേ ഇത്രയും വലിയ അഴിമതി നടക്കുകയുള്ളൂ. അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ . അത് സാദ്ധ്യമാക്കാന്‍ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടത്തം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണം” രമേശ് ചെന്നിത്തല കൂട്ടി ചേർത്തു.