തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകർ പെരുവഴിയിൽ, നൂറ് പേരില്‍ നിന്നായി തട്ടിയത് പത്ത് കോടി

തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം. പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ 100 പേരില്‍ നിന്നായി 10 കോടി രൂപയാണ് തട്ടിയെന്ന് പരാതിയിൽ പറയുന്നു.

പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്താണ് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലോ പലിശയോ ഇല്ലെന്നും പരാതിയിൽ ചൂണ്ടി കാട്ടുന്നു. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്.

അതേസമയം പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ. തൃശ്ശൂരിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതോടെയാണ് പുതിയ ആരോപണം പുറത്ത് വരുന്നത്.