മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വെടിയുണ്ട വിദഗ്ദ പരിശോധനയ്ക്കയക്കും. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം.

അപകടം നടന്ന സമയം നേവി ഉദ്യോഗസ്ഥര്‍ ഫയറിംഗ് പരിശീലനം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയുടെ ചെവിയില്‍ കൊണ്ടതെന്നാണ് നിഗമനം.

എന്നാല്‍ വെടിയുണ്ട മറ്റാരുടെയോ ആണെന്നാണ് നേവി ഉദ്യോഗസ്ഥരുടെ വാദം. ഇതിലും വലിപ്പമുളള വെടിയുണ്ടകളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് നേവി ഉദ്യോഗസ്ഥരുടെ വിശദീകരണം.

Read more

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ, നേവിയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപമാണു ആലപ്പുഴ തുറവൂര്‍ പടിഞ്ഞാറെ മനക്കോടം മണിച്ചിറ സ്വദേശി സെബാസ്റ്റ്യന് (72) ചെവിയില്‍ വെടിയേറ്റത്.