പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നും ഭാര്യ മൊഴി നൽകി.
ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. അതേസമയം ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു സാക്ഷി.
ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാക്ഷി കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് ഓടി പോയി. രണ്ടു ദിവസം പേടിച്ച് പനി പിടിച്ചു കിടന്നു. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോയി. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് പൊലീസിന് ദൃക്സസാക്ഷിയെ കുറിച്ച് വിവരം ലഭിക്കുന്നത്.