നിപയുടെ ഉറവിടം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; വൈറസ് ബാധയുണ്ടായത് കാട്ടമ്പഴങ്ങയില്‍ നിന്ന്

മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ച സംഭവത്തില്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി ആരോഗ്യ വകുപ്പ്. കാട്ടമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പ്രാഥമിക നിഗമനം. ഐസിഎംആര്‍ സംഘം വിശദമായ പരിശോധന നടത്തും. 14കാരന്‍ അമ്പഴങ്ങ കഴിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഇന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം പുറത്തുവരും. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണമുള്ളവരില്‍ നാല് പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. അതേസമയം 14കാരന്റെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല.

ഐസിഎംആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയില്‍ ഐസിഎംആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.