ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം. സംഭവത്തിൽ പ്രതിയായ ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പ്രതിയായ ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി 18 വയസുകാരിയായ യുവതി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്.

മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് എത്തിയ ഫിസിയോ തെറാപിസ്റ്റാണ് ആരോപണവിധേയനെന്നാണ് വിവരം. ഫിസിയോ തെറാപ്പിയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വെള്ളയില്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.