കൊച്ചിയില്‍ സൈനികരുടെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ഉത്തരവ് താമസക്കാരുടെ ഹര്‍ജിയുടെ തുടര്‍ന്ന്

കൊച്ചി വൈറ്റിലയില്‍ നിര്‍മ്മാണ പിഴവിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി. സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിച്ചുമാറ്റാന്‍ ഉത്തരവായത്. ഫ്‌ളാറ്റ് സമുച്ചയത്തിലെ ബി,സി ടവറുകളാണ് പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാന്‍ കോടതി ഉത്തരവിട്ടത്.

ഫ്‌ളാറ്റുകളുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി താമസക്കാര്‍ തന്നെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ചന്ദര്‍ കുഞ്ച് എന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ മൂന്ന് ടവറുകളാണുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കായിട്ടാണ് 2018ല്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്.

അപകടാവസ്ഥയിലുള്ള രണ്ട് കെട്ടിടങ്ങളില്‍ താമസക്കാര്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന് കോടതി നിര്‍ദ്ദേശം നല്‍കി. പൊളിച്ച് നില്‍ക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്‌ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍ക്ക് വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Read more

ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതല്‍ 23000 വരെ രൂപ മാസ വാടക ഇനത്തില്‍ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.