'ഹണി റോസ് മദർ തെരേസയാണോ? നടിയോട് മാധ്യമങ്ങൾക്കുള്ളത് പെറ്റമ്മ നയം'; വീണ്ടും രാഹുൽ ഈശ്വർ

നടി ഹണി റോസിനോട് മാധ്യമങ്ങൾക്ക് പെറ്റമ്മ നയമെന്ന് രാഹുൽ ഈശ്വർ. ഹണി നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സ്ത്രീപക്ഷം എന്നത് പുരുഷ വേട്ടയാകരുത്. ഹണി റോസ് മദർ തെരേസയാണോ? ഗാന്ധിജിയൊന്നും അല്ലല്ലോ? വിമർശനത്തിന് അധീതയല്ലെന്നും രാഹുൽ പറഞ്ഞു.

സംഭവത്തിൽ ‘ഹണി റോസിന് തിരിച്ചടി’ എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയില്ലെന്നും രാഹുൽ പറയുന്നു. തന്റേത് താൽക്കാലിക വിജയമാണ്. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നൽകണമെന്നും രാഹുൽ പറഞ്ഞു. യുവജന കമ്മീഷൻ തന്റെ ഭാഗം കേട്ടില്ല. വനിതാ- യുവജന കമ്മീഷനുകൾ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷ കമ്മീഷൻ രൂപീകരിക്കണം. പുരുഷന്മാർക്ക് വേണ്ടി പോരാട്ടം തുടരും.

നിയമപരമായി പുരുഷന്മാർ അനാഥരാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീപക്ഷ നിലപാടുകൾ കൈയ്യടി നേടുന്നു. പരാതി നൽകുന്നവർ എല്ലാം അതിജീവിതമാർ അല്ല. പുരുഷന്മാരെ വേട്ടക്കാരാക്കി അവരുടെ ജീവിതം നശിപ്പിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു. നിവിൻ പോളിയോ എൽദോസ് കുന്നപ്പള്ളിയോ സിദ്ദിഖോ പുറത്ത് കരയുന്നുണ്ടാകില്ല. മനസിൽ കരയുകയാണ്. ഇവരുടെ ജീവിതത്തിൽ എത്രമാത്രം ദോഷങ്ങൾ ഉണ്ടായിക്കാണും. തീവ്ര ഫെമിനിസ്റ്റുകൾക്കെതിരായ പോരാട്ടമാണ് തന്റേതെന്നും രാഹുൽ പറഞ്ഞു.

Read more

ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി സെൻട്രൽ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്. പൊലീസിന് കേസ് എടുക്കാൻ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.