വഖഫ് ബില്ലിനെ കേരള പ്രതിനിധികൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി വക്താവ്. ബിൽ നിയമമായാൽ മുനമ്പം പ്രശ്‌നം പരിഹരിക്കുമോ എന്നതാണ് പ്രധാനമെന്ന് ഫാ. തോമസ് തറയിൽ പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുള്ള പിന്തുണയല്ലെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു.
അതേസമയം അതേസമയം വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ പറഞ്ഞു. സർക്കാർ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും എന്നാൽ ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ കടന്ന് കയറ്റം ഉണ്ടാകരുതെന്നും ആൻ്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലീം സമുദായത്തിനും സിറോ മലബാർ സഭ എതിരല്ലെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്‌തതെന്നും ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു.
അതിനിടെ മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ പറഞ്ഞു. കേരളത്തിലെ എംപിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും ഫാ ഫിലിപ്പ് കവിയിൽ മാധ്യമങ്ങളോട് പറഞ്ഞു
മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോഡിൻറെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതിൽ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.