കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശ്ശൂരിൽ; 9000 ഗുളികകളുമായി പയ്യന്നൂർ സ്വദേശി പിടിയിൽ

തൃശ്ശൂരിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിൽ പിടിയിലായി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തൃശ്ശൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഫാസിലിനെ പിടികൂടിയത്. 9000 ഗുളികകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി തൃശൂർ ഒല്ലൂരിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സിറ്റി പൊലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സക്വാഡും ചേർന്ന് ഫാസിലിനെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറയുന്നു. എറണാകുളത്ത് നിന്നും കാറിൽ തൃശ്ശൂരിലേക്ക് വരികയായിരുന്നു ഫാസിൽ. ഒല്ലൂരിൽ വച്ച് പൊലീസ് കാർ പിടികൂടി. കാറിൽ നിന്നും എംഡിഎംഎ ഗുളികകൾ കണ്ടെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഫാസിലിന്റെ വീട്ടിൽ പൊലീസും ജില്ലാ ലഹരിവിരുദ്ധ സക്വാഡും ചേർന്ന് പരിശോധന നടത്തി. ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീണ്ടും മയക്കുമരുന്ന് ഗുളികൾ പിടിച്ചെടുത്തു. ആകെ മൊത്തം രണ്ടര കിലോ തൂക്കം വരുന്ന ഗുളികകളാണ് പിടികൂടിയത്. ഫാസിൽ എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ്. ഗോവയിൽ നിന്നും വൻതോതിൽ എംഡിഎംഎ എത്തിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.