കൊച്ചിയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍; കുട്ടികളെ കണ്ടെത്തിയത് ഗോഹട്ടി വിമാനത്താവളത്തില്‍ നിന്ന്

അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി, സംനാസ് എന്നിവരാണ് പിടിയിലായത്. വിമാന മാര്‍ഗം കുട്ടികളുമായി കടക്കാന്‍ ശ്രമിച്ച സംഘത്തിലെ സാഹിദ എന്ന സ്ത്രീയെ പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഗോഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

എയര്‍പോര്‍ട്ട് അധികൃതര്‍ സാഹിദയെ കണ്ടെത്തുമ്പോള്‍ കുട്ടികളും ഒപ്പമുണ്ടായിരുന്നു. വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സാഹിദ കുട്ടികളുടെ അകന്ന ബന്ധുവാണ്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

Read more

സാഹിദയും കുട്ടികളുടെ മാതാപിതാക്കളുമായുള്ള കുടുംബപരവും സാമ്പത്തികപരവുമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറയുന്നു. ഇതിനായി സാഹിദ സംനാസിന്റെയും രഹാം അലിയുടെയും സഹായം തേടുകയായിരുന്നു. സംഘത്തിലെ ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്. സാഹിദയെയും കുട്ടികളെയും തിരികെ എത്തിക്കുന്നതിന് പ്രത്യേക പൊലീസ് ടീം അസമിലേക്ക് പുറപ്പെട്ടു.