കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു പരാതി. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയയ്ക്കിടെ കുടലിന് പരിക്ക് പറ്റിയതാണ് മരണത്തിലേക്ക് നയിച്ചത്.
ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിന് ചെറിയ പരിക്ക് പറ്റിയെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് പറഞ്ഞത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഡോക്ടറുടെ നിർദേശപ്രകാരം ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി.
തുടർന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് റിപ്പോർട്ട് തേടി. അന്വേഷത്തിന് ശേഷം പ്രതികരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.