കേരളത്തിൽ താമര വിരിഞ്ഞു; തൃശൂർ എടുത്ത് സുരേഷ്‌ഗോപി

കേരളത്തിൽ താമര വിരിഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ഗോപി ജയിച്ചു. 740004 വോട്ടുകൾക്കാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെ തള്ളിയാണ് സുരേഷ്‌ഗോപി ഒന്നാമതെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്.

സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ഭാര്യ രാധികയും മക്കളും ചേര്‍ന്ന് പായസം നല്‍കിയാണ് ആഘോഷം പങ്കിട്ടത്.

അതേസമയം സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

ഇടത് കുത്തകയായ തൃശൂർ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തന്നെയാണ് വി.എസ് സുനിൽകുമാറിനെ എൽഡിഎഫ് ഇറക്കിയത്. എങ്കിലും സുരേഷ്ഗോപിയുടെ മുന്നേറ്റത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ വി.എസ് സുനിൽകുമാറിനായില്ല. അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരനും മുന്നേറാനായില്ല. 2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപൻ്റെ അടുത്തെത്താൻ പോലും കെ മുരളീധരന് സാധിച്ചില്ല. ഒടുക്കം മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടിവന്നു.

മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ബിജെപി നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കരുവന്നൂർ വിഷയത്തിൽ സുരേഷ്‌ഗോപി തന്നെ നേരിട്ടിറങ്ങി മാർച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.