ഇന്‍വെസ്റ്റ് കേരളയില്‍ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; 5 വര്‍ഷത്തില്‍ 15000 പേര്‍ക്ക് തൊഴിലവസരം

ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന ദിവസത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. 5000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തില്‍ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐടി ടവര്‍, ഗ്ലോബല്‍ സിറ്റി, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവ പുതിയ സംരംഭങ്ങളില്‍പ്പെടും.

അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റര്‍ ഗ്രൂപ്പും കഴിഞ്ഞ ദിവസം തന്നെ വമ്പന്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേര്‍ക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എത്തുന്ന നിക്ഷേപകര്‍ക്ക് സാങ്കേതികമായ പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും നിക്ഷേപകര്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിക്ഷേപക സൗഹൃദം ഒരുക്കുന്നതില്‍ സര്‍ക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റില്‍ പങ്കെടുത്തത് കരണ്‍ അദാനിയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയില്‍ 5000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

850 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പനാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 3000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടക്കം 6 ഇടങ്ങളില്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികള്‍ തുടങ്ങാനാണ് താത്പര്യം അറിയിച്ചത്.

കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് മന്ത്രിയും താനും നേതൃത്വം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വിഡി സതീശന്‍ ഉച്ചകോടിയില്‍ പറഞ്ഞു.