മുനമ്പത്ത് വഞ്ചന; വഖഫ് നിയമത്തിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടിലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു, കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി

വഖഫ് ഭേദ​ഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

“കേന്ദ്ര സർക്കാർ വഖഫ് ബില്ലിൽ കൊണ്ടുവന്ന ഏത് ഭേദഗതി പ്രകാരമാണ് മുനമ്പം പ്രശ്നം പരിഹരിക്കുകയെന്ന” മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് വഖഫ് ഭേദഗതി നിയമത്തിൽ മുനമ്പം പ്രശ്നം പരിഹരിക്കാൻ മാത്രം പ്രത്യേകിച്ചൊരു വകുപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞത്. വഖഫ് ഭേദഗതി നിയമത്തിലെഒരു വകുപ്പ് കൊണ്ട് മുനമ്പം പ്രശ്നം തീരുമെന്ന് പറയാനാവി​ല്ലെന്നും മുനമ്പ പ്രശ്ന പരിഹാരം ഒരു പ്രക്രിയയാണെന്നും കോടതിയിൽ കേസുമായി മു​​ന്നോട്ടുപോകേണ്ടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്.1995-ലെ വഖഫ് നിയമത്തിൽ നിന്ന് 40-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ മുനമ്പം പ്രശ്നം തീരുമെന്ന് പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി റിജിജു പറഞ്ഞിരുന്നു.

Read more

മുനമ്പം പ്രശ്‌നം തന്നെ ആഴത്തിൽ അസ്വസ്ഥതപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട സർക്കാർ എന്ന നിലയിലാണ് നിർണായകനടപടി സ്വീകരിച്ചതെന്നും കിരൺ റിജിജു വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവർത്തിക്കില്ല. ഇനി വാക്കാൽ പ്രഖ്യാപിച്ചാൽ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം , റിജിജു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. മുനമ്പം സമരഭൂമിയിൽ ബിജെപിയുടെ എല്ലാ നേതാക്കന്മാരും വരുകയും വഖ്ഫ് ഭേദഗതി ബില്ലിലൂടെ ഇവിടെയൊരു പരിഹാരമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ബെന്നി പറഞ്ഞു.