മാളയെ നടുക്കി കൊലപാതകം; 6 വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഇരുപതുകാരനായ പ്രതി പിടിയിൽ

തൃശൂർ മാളയെ നടുക്കി ആറുവയസുകാരന്‍റെ കൊലപാതകം. 6 വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കേസിൽ അയൽവാസിയായ ജോജോ(20)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോജോ കുട്ടിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴാണ് കൊലപാതകമെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു.

യുകെജി വിദ്യാർത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബൽ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ വൈകീട്ട് 6.20 മുതൽ ആബേലിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ
പരിശോധനയിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിക്കൊപ്പം സമീപവാസിയായ ജോജോ(20) എന്ന യുവാവിനെ വീഡിയോയിൽ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.