കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ മുസ്ലിം സമുദായത്തിനെതിരായ പ്രസംഗത്തിനെതിരെ വിമർശനവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു ജലീലിന്റെ പരാമർശം.
മതത്തിൻറെ പേരിൽ വേർതിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നൽകി. മലപ്പുറത്തെ ഇഫ്താർ സംഗമത്തിൽ കെടി ജലീലിൻറെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെടി ജലീൽ കുറ്റപ്പെടുത്തിയിരുന്നു.
കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
Read more
എന്നാൽ, കെടി ജലീലിൻറെ വാദം സമസ്ത തള്ളി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതിൽ മതം കലർത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. പല ഇടങ്ങളിൽ നിന്നും വിമർശനം വന്നെങ്കിലും പ്രസംഗത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകൾ തിരുത്തണമെന്നും കെടി ജലീൽ ഫേസ്ബുക്കിലും കുറിച്ചു.