കേരളത്തിലെ എല്ലാ ജില്ലകളിലും പാതിവില സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ കൊള്ളയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും മുസ്ലിം ലീഗിനും പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ തട്ടിപ്പില്‍ ഏതെങ്കിലും സിപിഎംകാര്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടനാപരമായി നടപടിയെടുത്ത് പുറത്താക്കും. ഇതുപോലെ പറയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആര്‍ജവം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സമ്പത്ത് എങ്ങനെയെങ്കിലും സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ആര്‍ത്തിയാണിത്. അതുകൊണ്ടാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗമായത്. ബിജെപിയുടെ പൂര്‍ണ പിന്തുണ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസുകാരെ ഇതിന്റെ ഭാഗമാക്കി മാറ്റിയത്. ഇവരെ ന്യായീകരിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്നോട്ട് വന്നത്. ഇപ്പോള്‍ കണക്കുകള്‍ പുറത്തുവന്നു. പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ എത്തിത്തുടങ്ങി. അതോടെ സതീശനും സുധാകരനും കൊള്ള നടത്തിയവരെ ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, തട്ടിപ്പ് കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള അനന്തുവിനെ ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകളിലും കടവന്ത്രയില്‍ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സിലുമെത്തിച്ച് തെളിവെടുക്കും.
Read more
അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ പണം നല്‍കിയെന്ന് അനന്തു മൊഴി നല്‍കിയിരുന്നു. 2023 അവസാനമാരംഭിച്ച സ്‌കൂട്ടര്‍വിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകള്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കാനുണ്ടെന്നും വ്യക്തമായി.