വാര്‍ത്തയില്‍ നിന്ന് പേരും ചിത്രവും ഒഴിവാക്കി; ദേശാഭിമാനി പത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ

നിയമസഭയിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത് സംബന്ധിച്ച് ദേശാഭിമാനി ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയില്‍ നിന്നും തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്നാരോപിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സിപിഐ പ്രതിനിധിയായത് കൊണ്ടാണോ വാര്‍ത്തയില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ പ്രതികരിച്ചത്‌. ഇതാണോ സാമൂഹ്യനീതി, ഇതാണോ സമത്വമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി.
.
.
.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?