എഡിജിപിയ്ക്ക് വീണ്ടും ചെക്ക് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ; സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പ്രതിഫലത്തിന്റെ തെളിവുകള്‍ നിരത്തി പിവി അന്‍വര്‍

എഡിജിപി അജിത്കുമാര്‍ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപിയുടെ ബന്ധുക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ക്യാംപ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയത്.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പ്രതിഫലമായി അജിത്കുമാറിന് വന്‍ തുക ലഭിച്ചെന്നും അന്‍വര്‍ ആരോപിക്കുന്നു. ഈ പണം ഉപയോഗിച്ച് അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി 19ന് ആയിരുന്നു കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങിയത്.

33,80,100 രൂപയായിരുന്നു കവടിയാറില്‍ അജിത്കുമാര്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ വില. തുടര്‍ന്ന് 10 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റതായും അന്‍വര്‍ ആരോപിക്കുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്കൊപ്പം ഇതുസംബന്ധിച്ച രേഖകളും പിവി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. എഡിജിപി ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ അതിന് 55 മുതല്‍ 65 ലക്ഷം രൂപവരെ മതിപ്പ് വിലയുണ്ടായിരുന്നു. ഇതാണ് 33 ലക്ഷം രൂപയ്ക്ക് വാങ്ങി പത്ത് ദിവസങ്ങള്‍ക്ക് ശേഷം 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റതെന്നും അന്‍വര്‍ പറഞ്ഞു.

Read more

അജിത്കുമാര്‍ ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് അജിത് കുമാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടയ്ക്കുന്നത് 2,03,500 രൂപയാണ്. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷത്തിന് ഫ്ളാറ്റ് വില്‍ക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 4,0,7,000 രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പോലും അജിത്കുമാര്‍ നാല് ലക്ഷത്തിന്റെ അഴിമതിയാണെന്ന് നടത്തിയതെന്ന് അന്‍വര്‍ പറയുന്നു.