മലപ്പുറത്തെ നിപ മരണം; സമ്പർക്ക പട്ടികയിൽ 255 പേർ, 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിച്ചു. 255 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പർക്ക പട്ടികയിലുള്ള 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരിൽ പരിശോധനക്ക് അയച്ച മൂന്ന് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതരാണെന്ന റിപ്പോർട്ടും പുറത്ത് വന്നു. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിലെ 49 പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് സർവേ തുടരുകയാണ്.

അതേസമയം മലപ്പുറം ജില്ലയിലും, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.