മലപ്പുറത്തെ നിപ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതർ; നിയന്ത്രണങ്ങൾ തുടരുന്നു

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതരെന്ന് റിപ്പോർട്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിലെ 49 പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് സർവേ തുടരുകയാണ്.

രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് സർവേയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിരുന്നു. അതേസമയം ഇനിയും സമ്പർക്ക പട്ടിക ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

അതേസമയം മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.