എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; എട്ടിലും ഒൻപതിലും ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കുന്നു

വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ എട്ടാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്.

നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.