വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ അനന്തുവിനെ അറസ്റ്റ് ചെയ്തത്.

വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വർക്കല താജ് ഗേറ്റ് വേയിൽ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം നടന്നത്.

അതേസമയം വിവാഹശേഷം ഭർതൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. കൂടാതെ വീടും പുരയിടവും സ്വന്തം പേരിലാക്കണമെന്നും ബിഎംഡബ്ലിയു കാർ വേണമെന്നും അനന്ദു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.

സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ശരിയല്ല എന്നും ലോക്കറിൽ സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവൻ സ്വർണാഭരണങ്ങൾ അനന്തു തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ 14 ലക്ഷം രൂപയ്ക്ക് അനന്തു പണയപ്പെടുത്തി. പണയം വെച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു.