പ്ലസ് വൺ സീറ്റ്: പരിഹാരമായില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്തേക്ക്; ഗുരുതര പ്രതിസന്ധിയെന്ന് വി പി സാനു

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്തേക്കെത്തുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു. മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. വിഷയത്തിൽ മന്ത്രിക്ക് നിവേദനം അയച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരമായില്ലെങ്കിൽ സമര രംഗത്തേക്കിറങ്ങുമെന്നും വി.പി സാനു പറഞ്ഞു. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും വി.പി സാനു പറഞ്ഞു.

പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതെന്നും വി പി സാനു വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ആ ഉറപ്പ് മന്ത്രി പാലിച്ചില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്ത് വരും. ഇത്തവണയും കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും. ഇപ്പോഴും വലിയൊരു വിഭാഗം വിദ്യാർത്ഥികളും അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത് യാഥാർഥ്യമാണെന്നും വി.പി സാനു പറഞ്ഞു.

അതിനിടെ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഇന്ന് നടന്ന പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്തെ എംഎസ്എഫ് പ്രതിഷേധ സമരത്തിലും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.

അതേസമയം ബിജെപിക്ക് നേരിട്ട് പങ്കുണ്ടോ എന്നാണ് പുറത്ത് വരേണ്ടത്. സിബിഐ അന്വേഷണം കൊണ്ട് അത് പുറത്ത് വരില്ല. ജുഡീഷ്യൽ അന്വേഷണം വേണം. ഉഷ്ണ തരംഗത്തിനിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. അവർക്ക് നഷ്ടപരിഹാരം നൽകണം. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. എൻടിഎ പൂർണമായും അവസാനിപ്പിക്കണം’, വിപി സാനു കൂട്ടിച്ചേർത്തു.