ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന് പി എം ആർഷോ; ആരെയും തല്ലാൻ പാടില്ലെന്ന് എംവി ഗോവിന്ദൻ

ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരെയും തല്ലാൻ പാടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആരെയും തല്ലുന്നതിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ചാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്തെത്തിയത്. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് അതുകേട്ട വിദ്യാർത്ഥി അടിച്ചതെന്ന് ആർഷോ പറഞ്ഞു. ശ്രീനിവാസനെ അടിച്ചത് മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും ആർഷോ പറഞ്ഞിരുന്നു. എന്നാൽ ഇത് തിരുത്തിയാണ് എംവി ഗോവിന്ദൻ രംഗത്തെത്തിയത്.

അതേസമയം കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂര സംഭവമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം വയനാടിന് വേണ്ടി കേന്ദ്രം വായ്പ അനുവദിച്ചതിനെ കേന്ദ്രത്തിന്റേത് വിചിത്ര നടപടിയെന്നാണ് ഗോവിന്ദൻ വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ ലേഖനം വസ്തുതകൾ തുറന്നുകാണിക്കുന്നതാണെന്നും വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read more