കെടി ജലീല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടി; വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു; എംഎല്‍എ നാടിന് ബാധ്യതയാകുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

ഡോ. കെടി ജലീല്‍ എംഎല്‍എ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തില്‍. ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാന്‍ നേതാക്കള്‍ ഇടപെടില്ല കാരണം അവര്‍ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ജലീല്‍ നാടിന് ബാധ്യതയാകുമെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള കെ ടി ജലീലിന്റെ വാദങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
എന്തൊക്കെയാണ് അദ്ദേഹം വിളിച്ച് കൂവുന്നത്?. ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി , തങ്ങള്‍ക്ക് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച് പിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ജലീല്‍.

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാര്‍ വാദം തന്നെയാണ്. പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ജലീല്‍ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയില്‍ നിന്നല്ല, തികഞ്ഞ ബോധത്തോടെ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ വേണ്ടിത്തന്നെയാണ്.

Read more

സിപിഎമ്മിന് വേണ്ടി നിലവില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീല്‍ വലിയ താമസമില്ലാതെ ബിജെപിക്ക് വേണ്ടി തന്നെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.
ചുരുക്കി പറഞ്ഞാല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീല്‍.  ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാന്‍ നേതാക്കള്‍ ഇടപെടില്ല കാരണം അവര്‍ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ജലീല്‍ നാടിന് ബാധ്യതയാകും.