അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കടന്നു വരണം; പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് റാണാ അയൂബ്

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കടന്നു വരണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം നിലകൊള്ളണമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എപ്പോഴും ധൈര്യമുള്ളവരായിരിക്കേണ്ട ആവശ്യമില്ല. തെറ്റും ശരിയും വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയുന്ന സാധാരണ മനുഷ്യരായിരുന്നാല്‍ മതി. മതിയായ പിന്തുണ ലഭിക്കാത്ത വനിതാ ജേണലിസ്റ്റുകള്‍ ഇപ്പോഴും നിരവധിയുണ്ട്. പല രീതിയിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തനം തിരഞ്ഞെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. നിരന്തരം വെല്ലുവിളികള്‍ നേരിടുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി താനും തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് അവര്‍ പറഞ്ഞു.

Read more

വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. ആവശ്യം വരുമ്പോള്‍ ശാരീരിക-മാനസികാരോഗ്യ വിദഗ്ധരുടെ സഹായം നിര്‍ബന്ധമായും തേടണം. എല്ലാ മനുഷ്യരും നിലനില്‍പ്പിനു വേണ്ടി ദിവസേന യുദ്ധത്തിലാണങ്കിലും അതില്‍ നല്ല മനുഷ്യരും സഹജീവികളോടുള്ള സ്നേഹവും നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പ്രമുഖ മാധ്യമങ്ങള്‍ കാലങ്ങളായി നല്‍കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കാതെ നേരിട്ട് കാണുന്നതും മനസിലാക്കുന്നതും വിശ്വസിച്ചു വേണം പുതിയ മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ സരസ്വതി നാഗരാജനാണ് ചാറ്റ് സെഷന്‍ നയിച്ചത്.