"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗായകൻ എം ജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്‌തത് തെറ്റാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘ഇരുപത്തിയെട്ട്, ഇരുപത്തിയൊൻപത് തീയതികളിൽ തിരുവനന്തപുരത്ത് എനിക്ക് റെക്കാർഡിംഗ് ഉണ്ടായിരുന്നു. അപ്പോൾ സിഎമ്മിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നെ വിളിച്ച്, വീട് ഇൻസ്പെക്ട് ചെയ്യണമെന്ന് പറഞ്ഞു. വീട് തുറന്നുകൊടുത്തു. ബോൾഗാട്ടിയിലെ ആ വീട്ടിൽ ഞാൻ പത്ത് ദിവസത്തിൽ കൂടുതൽ ഉണ്ടാകാറില്ല. അവിടെ വലിയ മാലിന്യമൊന്നുമില്ല.

അവിടെയൊരു മാവുണ്ട്. ആ മാവിൽ നിന്ന് കുറേ മാങ്ങ വീഴും. അത് വെള്ലത്തിലോട്ടും വീടിൻ്റെ പരിസരത്തും വീഴും. മാലിന്യം ഒഴുക്കിയതിന് ഇരുപത്തയ്യായിരം പിഴയെന്ന് അവിടെ ആരോ പേപ്പറിൽ എഴുതിവച്ചു. ഞാൻ തർക്കിച്ചില്ല. അണ്ണാൻ കടിച്ചൊരു മാങ്ങാണ്ടിയും മാങ്ങയും തറയിൽ ചിതറിക്കിടന്നപ്പോൾ അവിടെയുണ്ടായിരുന്ന ജോലിക്കാരി അതെടുത്ത് വെള്ല പേപ്പറിൽ പൊതിഞ്ഞ് വെള്ലത്തിലിട്ടു. തെറ്റാണ്. സത്യത്തിൽ അവർ അറിയാതെ ചെയ്തതാണ്. എൻ്റെ വീടായതിനാൽ എനിക്ക് അതിന് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് പഞ്ചായത്ത് എനിക്ക് എഴുതിത്തന്ന ഇരുപത്തിയയ്യായിരം രൂപ ഞാൻ പിഴയായി അടച്ചു.

മാലിന്യവിമുക്ത കേരളമെന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം എൻ്റെ മനസിലുണ്ട്. ഞാൻ ഒരുപാട് വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. ഞാൻ ഒരിക്കലും പേപ്പറൊന്നുമെടുത്ത് വലിച്ചെറിഞ്ഞിട്ടില്ല. എന്തായാലും മാങ്ങയ്ക്കും മാങ്ങാണ്ടിക്കും ഇരുപത്തിയയ്യായിരം രൂപ എന്ന് പറയുന്നത്, ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ.