മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്നത് അംഗീകരിക്കാനാവില്ല; പിണറായി വിജയനെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ലെന്ന് കെടി ജലീല്‍

വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ലെന്ന് കെടി ജലീല്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സിപിഎം സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയോടോ മുന്നണിയോടോ താന്‍ നന്ദികേട് കാണിക്കില്ലെന്നും കെടി ജലീല്‍ അറിയിച്ചു.

നേരത്തെ പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുന്നതായും എന്നാല്‍ രാഷ്ട്രീയത്തില്‍ തുടരുമെന്നും പറഞ്ഞ എംഎല്‍എ സിപിഎമ്മിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും വ്യക്തമാക്കി. പിവി അന്‍വര്‍ പാര്‍ട്ടിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. അന്‍വറുമായുള്ള സൗഹൃദം നിലനിര്‍ത്തും. എന്നാല്‍ പാര്‍ട്ടിയുണ്ടാക്കുന്നതിനെ താന്‍ എതിര്‍ക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ സങ്കി ചാപ്പ കുത്തുന്നത് അംഗീകരിക്കാനാവില്ല. ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാനാണ് ശ്രമം നടക്കുന്നത്. ആ രീതി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്നും ജലീല്‍ പറഞ്ഞു. പാര്‍ട്ടിയെ തള്ളിപ്പറഞ്ഞാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും.

അത് സംസ്ഥാനത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുമെന്നും തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പാതകം ഉണ്ടാകാന്‍ പാടില്ലെന്നും കെടി ജലീല്‍ അറിയിച്ചു. നേരത്തെ പിവി അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്ക് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കെടി ജലീല്‍ കൂടി പോയേക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു.