സൗദി വനിതയുടെ ലൈംഗിക പീഡന പരാതി; മല്ലു ട്രാവലര്‍ തിരികെ നാട്ടിലെത്തുന്നു

സൗദി വനിതയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ തിരികെ എത്തുന്നു. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഷാക്കിര്‍ നാട്ടിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് കേസില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഷാക്കിര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ഒടുവില്‍ ഒരു മാസത്തെ സാഹസികതകള്‍ക്കും അനുഭവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നു. കുടുംബവുമായി വീണ്ടും ഒന്നിക്കാനും കഥകള്‍ പങ്കിടാനും വീട്ടിലെ പരിചിതമായ ആലിംഗനത്തില്‍ ആശ്വാസം കണ്ടെത്താനും കാത്തിരിക്കാനാവില്ലെന്നാണ് ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിലവില്‍ വിദേശത്തുള്ള ഷാക്കിര്‍ മടങ്ങിയെത്തുമെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എറണാകുളത്തെ ഹോട്ടലില്‍ അഭിമുഖത്തിനെന്ന വ്യാജേന വിളിച്ച് വരുത്തി പാഡിപ്പിക്കാന്‍ ശ്രമിച്ചതായി സൗദി വനിതയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനായി യുവതിയുടെ പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നതായും ഇയാള്‍ പുറത്തേക്ക് പോയ സമയത്താണ് ഷാക്കിര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.