കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച; എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി, 71 പേർ വീണ്ടും പരീക്ഷ എഴുതണം

കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച. എംബിഎ വിദ്യാർത്ഥികളുട മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം.

മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകൻറെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിൻറെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും. വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകൾ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് വിശദീകരണം.

നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ധപ്പെട്ടു. വിശദീകരണം തരാതെ സർവകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈ വിദ്യാർത്ഥികൾ സർവകലാശാല മെയിൽ അയച്ചു.

ഫലം പ്രഖ്യാപിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനായിട്ടില്ല. ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് സമ്മതിക്കുമ്പോഴും പുനപരീക്ഷ ഒഴിക്കാനാകില്ലെന്നാണ് സർവകലാശാല അറിയിക്കുന്നത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണമുണ്ട്.