കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലയാളികൾ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു ഉൾപ്പെടെ ഉള്ള സംഘടനകൾ. നിലവിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഉള്ള ജുവൈനൽ ഹോമിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. യൂത്ത് കോൺഗ്രസും, കെഎസ്‌യുവും, എംഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് തടഞ്ഞു.
കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. അതേസമയം പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ ജുവൈനൽ ഹോമിനുള്ളിലേക്ക് ചാടി കടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.
നേരത്തെ ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു. ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടിയിരുന്നു.