സോളാര്‍ ഗൂഢാലോചനയില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച; സിബിഐ റിപ്പോര്‍ട്ട് പക്കലില്ലെന്ന് മുഖ്യമന്ത്രി

സോളാര്‍ പീഡന പരാതിയിലെ ഗൂഢാലോചന സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ ഉച്ചയ്ക്ക് 1 മുതല്‍ മൂന്ന് വരെ ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചു സ്പീക്കര്‍. സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ഗൂഢാലോചന നടന്നു എന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ല, മാധ്യമങ്ങളില്‍ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.

സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ അന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതിക്ക് മുന്നില്‍വെച്ചത്. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പുകളും പൂര്‍ണമായി പുറത്തുവന്നിട്ടില്ലെങ്കിലും അവയെ അടിസ്ഥാനമാക്കി രാഷ്ട്രീയ വിവാദം ആളിക്കത്തി തുടങ്ങി. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ഗൂഢാലോചനയില്‍ ശക്തമായ പ്രതികരണവുമായി ആദ്യം തന്നെ മുന്നില്‍ വന്നത്.

പരാതിക്കാരിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇതിനായി ഇടപെടല്‍ നടത്തിയെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളടക്കം ആരോപിക്കുന്നത്. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.