സോഫിയ ഇസ്മയിലിന് വരിക്കാനി ജുമാ മസ്ജിദില്‍ അന്ത്യവിശ്രമം; ധനസഹായത്തിന്റെ ആദ്യ ഗഡു കൈമാറി വനംവകുപ്പ്

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന് മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലെ ഖബറിടത്തില്‍ അന്ത്യവിശ്രമം. ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി സോഫിയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

ഒരു മണിക്കൂറോളം മൃതദേഹം ചെന്നാപ്പറയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹം മുണ്ടക്കയം വരിക്കാനി ജുമ മസ്ജിദിലേക്ക് കൊണ്ടുപോയി. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ഖബറടക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കൊമ്പന്‍പാറയില്‍വച്ചാണ് സോഫിയ കാട്ടാന ആക്രമണത്തിന് ഇരയായത്.

ഇതിന് പിന്നാലെ വന്യജീവി ആക്രമണന്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇടുക്കി കളക്ടര്‍ എത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്ന് ഉറപ്പു നല്‍കിയതോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രശ്‌ന പരിഹാരത്തിന് കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

അതേസമയം സോഫിയയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ വനംവകുപ്പ് കൈമാറി. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബാക്കി തുക കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.